KSDLIVENEWS

Real news for everyone

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ: വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കും

SHARE THIS ON

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജേഷിന്റെ (37) സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. രാജേഷിന്റെ മരണം വേദനാജനകമെന്നും അദ്ദേഹത്തിന്റെ വീട് പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർണ്ണാടക വനത്തിലെ മുന്താരിയിൽ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. പുഴക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ചൊവ്വ പകൽ 12.45ഓടെ ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്ന റാഫ്റ്റേഴ്സ് സംഘമാണ് ബോഡി കണ്ടെത്തിയത്.

ശനിയാഴ്‌ച വൈകിട്ട്‌ കർണാടക വനത്തിലും ഒത്തിരി കോഴിച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും കാര്യംകോട് പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴ കര കവിഞ്ഞതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ട കർഷകൻ ബെന്നിയെ രക്ഷിച്ച്‌ കൂട്ടുകാർക്കൊപ്പം തിരിച്ചു പുഴ കടക്കുമ്പോഴാണ് നീന്തൽ പരിശീലകനായ രാജേഷിന് കുത്തൊഴുതിൽ കയറിൽ നിന്ന് പിടി വിട്ട് കാണാതായത്‌. മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷും, സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ചേർന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാൻ തുരുത്തിൽ എത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കുറുകെ കടക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു.

സാഹസികത എന്നും ഹരമായിരുന്ന രാജേഷ്‌ മുന്പ്‌ വയനാട്ടിലും രക്ഷാപ്രവർത്നത്തിന്‌ പോയിരുന്നു. അഡ്വഞ്ചർ ആന്റ് ഡിസാസ്‌റ്റർ മാനേജ്മെന്റ് ക്ലബ്ബായ ആഡംസ് ക്ലബ്ബിന്റെ പ്രസിഡന്റായ രാജേഷ് മൂന്നു മാസമായി റെപ്പല്ലിങ് ഇൻസ്ട്രക്ടർ ആയി ഇടവരമ്പിലെത്തിയത്. ത്രോബോളിൽ ദേശീയ ടീം അംഗവുമാണ്‌. രാജേഷ് ഒഴുക്കിൽപ്പെട്ട വിവരമറിഞ്ഞ് ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ജ്യേഷ്ഠ സഹോദരന്മാരായ എസ് വി ബിനിൽ, റാണാ സുകുമാരൻ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ മഹേഷ് തുടങ്ങി ഇരുപത് പേർ പുളിങ്ങോത്ത് എത്തിയിരുന്നു. രണ്ടുവർഷം മുന്പ്‌ രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത്‌ രെടയിനിൽ നിന്ന്‌ വീണു മരിച്ചിരുന്നു. കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ്‌ ഭവനിൽ രാജശേഖരന്റെയും, ഗീതയുടെയും മകനാണ്‌. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്‌(ഇരുവരും വിദ്യാർത്ഥികൾ). സഹോദരി: ആശ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!