കാസർഗോഡ് മേൽപറമ്പിൽ 16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്നേഹ മെർലിൻ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിൽ

കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ. തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് പൊലീസ് സ്നേഹയെ പിടികൂടിയത്.
അഞ്ചു പോക്സോ കേസുകളിൽ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേൽപ്പറമ്പിലേത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും ജയിലിൽ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരിൽ സ്നേഹ ഒരു വർഷക്കാലം പെൺകുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായത്.
ഭയംകാരണം പെൺകുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.ജൂൺ 13 നാണ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവിൽ പോവുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകളുണ്ട്.

