കാഞ്ഞങ്ങാട്-മാനന്തവാടി കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് മലയോര റോഡിലൂടെ മാനന്തവാടിയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു. കാഞ്ഞങ്ങാട്നിന്ന് രാവിലെ 8.00ന് പുറപ്പെട്ട് 8.30ന് ഒടയഞ്ചാൽ, 8.45ന് പരപ്പ, 9.00ന് വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ വഴി 9.45ന് ചെറുപുഴയിലെത്തി 10.10ന് ചെറുപുഴയിൽ നിന്ന് പുറപ്പെട്ട് ആലക്കോട്, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ വഴി 12.30 ന് ഇരിട്ടിയിലെത്തും. ഇരിട്ടിയിൽ നിന്ന് 12.50 ന് പുറപ്പെട്ട് പേരാവൂർ, കേളകം, കൊട്ടിയൂർ, ബോയ്സ് ടൗൺ വഴി 2.30ന് മാനന്തവാടിയിൽ എത്തിച്ചേരും. തിരിച്ചു മാനന്തവാടിയിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെട്ട് ഇരിട്ടിയിൽ 6.15ന് എത്തുകയും 6.30ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഇരിക്കൂർ, ശ്രീകണ്ഠാപുരം വഴി 8.00ന് തളിപ്പറമ്പ്, 8.35ന് പയ്യന്നൂർ, നീലേശ്വരം വഴി 9.35ന് കാഞ്ഞങ്ങാട് എത്തിച്ചേരും.
മാനന്തവാടി സർവിസ് ആരംഭിച്ചത് വിദ്യാർഥികൾക്കും ബാങ്ക്, സർക്കാർ ജീവനക്കാർക്കും ആശ്വാസമായി. സി.പി.എം ലോക്കൽ സെക്രട്ടറി ജനാർദനൻ, പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എന്നിവരുടെ നേതൃത്വത്തിൽ വരക്കാട് ജീവനക്കാർക്കും യാത്രക്കാർക്കും സ്വീകരണം നൽകി. സർവിസ് ആരംഭിക്കാൻ സഹായിച്ച കോഴിക്കോട് ചീഫ് ട്രാഫിക് ഓഫിസർക്കും കാഞ്ഞങ്ങാട് എ.ടി.ഒക്കും ഇൻസ്‌പെക്ടർമാർക്കും യൂനിയൻ നേതാക്കൾക്കും ജീവനക്കാർക്കും നാട്ടുകാർ നന്ദി അറിയിച്ചു.