KSDLIVENEWS

Real news for everyone

കഫ് സിറപ്പ് കഴിച്ച കുട്ടികളുടെ മരണം: മരുന്നിൽ ഗുരുതരമായ വൃക്കരോഗത്തിന് വരെ കാരണമാകുന്ന രാസവസ്തു

SHARE THIS ON

ന്യൂഡൽഹി/ചെന്നൈ/തിരുവനന്തപുരം: കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതായുള്ള റിപ്പോർട്ടുകൾക്കുപിന്നാലെ വിവാദ മരുന്നുകളുടെ നിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറു സംസ്ഥാനങ്ങളിലായി കഫ് സിറപ്പുകളും ആന്റി ബയോട്ടിക്കുകളുമടക്കം 19 തരം മരുന്നുകൾ നിർമിക്കുന്ന കേന്ദ്രങ്ങളിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ്‌ കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പരിശോധന നടത്തിയത്.

തമിഴ്‌നാട്ടിലെ മരുന്നുനിർമാണ ശാലയിൽ നടത്തിയ പരിശോധനയിൽ മരുന്നിൽ വിഷമാലിന്യം കണ്ടെത്തി. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് അധികൃതർ മുദ്രവെച്ചു. ഇവിടത്തെ പരിശോധനയിൽ മരുന്നിന്റെ ഒരു ബാച്ചിൽ ഡൈ എഥിലിൻ ഗ്ലൈക്കോൾ വൻതോതിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകും. കേരളത്തിൽ കോൾഡ്‌റിഫ്‌ സിറപ്പിന്റെ വിൽപ്പനനിർത്തിവെച്ചു. എസ്ആർ-13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടിയെന്നും ഈ മരുന്ന്‌ വിൽപ്പന നടത്തിയിട്ടില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മധ്യപ്രദേശിൽ ഒൻപതും രാജസ്ഥാനിൽ മൂന്നും കുട്ടികൾ കഫ് സിറപ്പ് കഴിച്ചതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

മധ്യപ്രദേശിൽ കോൾഡ്‌റിഫിന്റെയും അതുണ്ടാക്കിയ കമ്പനിയുടെ മറ്റുമരുന്നുകളുടെയും വിൽപ്പന നിരോധിച്ചു. രാജസ്ഥാനിൽ കുട്ടികളുടെ മരണത്തിന് കാരണമായതെന്നു കരുതപ്പെടുന്ന കഫ് സിറപ്പ് നിർമിച്ച ജയ്‌പുർ ആസ്ഥാനമായുള്ള കെയ്‌സൺ ഫാർമയുടെ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!