പെരിയ കല്യോട്ടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി ഉമ്മൻ ചാണ്ടി ; വിതുമ്പലുകൾക്കിടയിൽ സ്വരമിടറി

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്‌ലാലും കൃപേഷും ഓർമയായിട്ട് ഒന്നേമുക്കാൽ വർഷം കഴിഞ്ഞു. പക്ഷേ, കല്യോട്ടെ സ്മൃതികുടീരത്തിലെത്തുമ്പോൾ ഇന്നും ആളുകൾ കരയുന്നു. വിതുമ്പലോടെ സംസാരിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തിയത്.
ശരതും കൃപേഷും അന്തിയുറങ്ങുന്നിടം നോക്കി ഉമ്മൻചാണ്ടി ഒത്തിരി സമയംനിന്നു. പുഷ്പങ്ങൾ അർപ്പിച്ചു. കൃപേഷിന്റെ അമ്മ ബാലാമണിയുടെയും ശരത്‌ലാലിന്റെ അമ്മ ലതയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
ഇരുവരുടെയും സഹോദരിമാർ കൃഷ്ണപ്രിയയും അമൃതയും വിതുമ്പി. ഇവരോട് സംസാരിക്കാൻ പോലുമാകാതെ ഉമ്മൻചാണ്ടിയുടെയും സ്വരമിടറി. അന്നുമുതൽ ഒപ്പംനിന്ന അങ്ങയോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ലെന്ന് കുടുംബക്കാർ പറഞ്ഞു. അമൃതയും കൃഷ്ണപ്രിയയും പഠിക്കുന്ന കോഴ്‌സുകളെയും മറ്റു കാര്യങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, യു.ഡി.എഫ്. കൺവീനർ എ.ഗോവിന്ദൻ നായർ, പ്രവാസി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരായ പദ്മരാജൻ ഐങ്ങോത്ത്, ബി.പി.പ്രദീപ്കുമാർ, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സാജിദ് മൗവ്വൽ തുടങ്ങിയവരും സ്മൃതികുടീരത്തിൽ പുഷ്പാർചന നടത്തി.

