സ്ഥലവും അനുബന്ധ സൗകര്യവും സംസ്ഥാനം ഒരുക്കും ; പെരിയയിൽനിന്ന് വിമാനം പറക്കും

കാഞ്ഞങ്ങാട്
ജില്ലയിൽ ഇനി യാഥാർഥ്യമാകാനുള്ളത് പെരിയയിലെ എയർ സ്ട്രിപ്പ്. ബജറ്റിൽ ഒന്നരകോടി രൂപ വകയിരുത്തുകയും കേന്ദ്ര സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കുകയും ചെയ‌്തതോടെ നിർമാണത്തിന് ഒരുങ്ങുകയാണിത്. കേരളത്തിലെ ഗതാഗത പ്രശ‌്നങ്ങൾ പരിഹരിക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ പെരിയ എയർ സ‌്ട്രിപ്പ‌് യാഥാർഥ്യമാക്കാൻ തീരുമാനിച്ചത്. നടപടി വേഗത്തിലാക്കാൻ സിവിൽ ഏവിയേഷൻ വകുപ്പ് നിർദേശിച്ചു.
അഞ്ച് മുതൽ 125 സീറ്റുവരെയുള്ള മിനി വിമാനങ്ങളാണിവിടെ എത്തുക. മംഗളൂരു, കണ്ണൂർ, തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ്, കർണാടകയിലെ മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലാകും.
ബേക്കൽ, റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തും. മൂവായിരം രൂപയിൽ താഴെയായിരിക്കും വിമാന നിരക്ക്. പുല്ലൂർ‐പെരിയ പഞ്ചായത്തിൽ പെരിയ ടൗണിൽനിന്ന് ഏഴു കിലോമീറ്റർ ദൂരത്താണ് ഭൂമി കണ്ടെത്തിയത്. റൺവേ, ഫയർക്രാഫ്‌റ്റ്, പാർക്കിങ് ബേ, പാസഞ്ചർ ടെർമിനൽ, കാർ പാർക്കിങ‌് എന്നിവയൊക്കെയുണ്ടാകും.
ഉഡാൻ പദ്ധതിയിൽ കേരളത്തിൽ മൂന്ന് സ്ഥലങ്ങളിലാണ് മിനി എയർ സ്ട്രിപ്പ് വരുന്നത്. അതിൽ പെരിയ എയർസ‌്ട്രിപ്പിനാണ‌് മുൻഗണന. സ്ഥലവും അനുബന്ധ സംവിധാനവും സംസ്ഥാന സർക്കാർ ഒരുക്കും. സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മൂന്ന് എയർസ്‌ട്രിപ്പിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി
നീക്കിയിട്ടുണ്ട്.

