ദുർബല രാജ്യങ്ങൾക്ക് ആത്മവിശ്വാസമേകി ഡ്രോൺ സാങ്കേതികത; പശ്ചിമേഷ്യൻ യുദ്ധം ഡ്രോൺ വിപണിയിൽ സൃഷ്ടിച്ചത് വൻ കുതിപ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുഎസും ഇസ്രായേലും നടത്തുന്ന ആക്രമണത്തെ ഇറാൻ ചെറുത്തു നിൽക്കുന്ന രീതിയെ യുദ്ധതന്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് ‘ അസിമ്മട്രിക്കൽ വാർഫെയർ ‘ എന്നാണ്. അതേ, ക്രമരഹിതമെന്നോ, അസന്തുലിതമെന്നോ വിളിക്കാവുന്ന യുദ്ധപദ്ധതി. വൻ ചെലവുള്ള വമ്പൻ ആയുധങ്ങളുമായി ഇസ്രായേലും യുഎസും ആക്രമണം നടത്തുമ്പോൾ ഇറാൻ ചെറുക്കുന്നത് വളരെ ചെലവ് കുറഞ്ഞ ഡ്രോണുകളും, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളും ഉപയോഗിച്ചാണ്. കഴിഞ്ഞദിവസങ്ങളിൽ ഇറാന്റെ ഭൂപ്രദേശത്തിനുള്ളിൽ യുഎസിന്റെ അത്യാധുനികമായ എഫ്-15 വിമാനം ഇറാൻ സൈന്യം തകർത്തിട്ടത് തോളിൽ വെച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരു മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ, ഉക്രെയ്ൻ, ഗാസ എന്നിവിടങ്ങളില്‍ നടക്കുന്ന സംഘർഷങ്ങളുടെ പ്രത്യേകത അവ വലിയ തോതിൽ ഡ്രോണുകളെ ആശ്രയിക്കുന്നു എന്നതാണ്. പലപ്പോഴും വലിയ കരുത്തുള്ള ശത്രുരാജ്യത്തിന് ചിന്തിക്കാൻ കഴിയാത്ത വിധത്തിലുള്ള പരിക്കുകൾ സൃഷ്ടിക്കാൻ ഈ ഡ്രോണുകൾക്ക് കഴിയുന്നു. സൈനിക ഡ്രോൺ ഉപയോഗം ആഗോളതലത്തിൽ വർദ്ധിച്ചുവരികയാണെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇറാൻ, ഇസ്രായേൽ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഡ്രോൺ കയറ്റുമതിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ ഒരു ആശങ്കയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം ആയുധങ്ങളുടെ വ്യാപനം ഭീഷണിയാണെന്ന് സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്.
എഐ ഡ്രോണുകളെ ഇസ്രായേല്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ഇത് ഹമാസ് പോലുള്ള എതിരാളികളെ പ്രത്യാക്രമണ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

