എഫ്-ബോംബുകൾ’ മുതൽ ‘ക്രേസി ബി****’ വരെ; വായ തുറന്നാൽ അസഭ്യം, അടിമുടി പിഴച്ച് ട്രംപിന്റെ നാക്ക്

വാഷിങ്ടൺ: വായ തുറന്നാൽ അസഭ്യവർഷം, മുമ്പൊരു യുഎസ് പ്രസിഡന്റും ഇത്തരത്തിൽ അന്തസുവിട്ട് പെരുമാറിയിട്ടില്ലെന്ന് നിരീക്ഷകർ ഒന്നാകെ വിലയിരുത്തുന്നു.. ശരിക്കും എന്താണ് ഡൊണാൾഡ് ട്രംപിന് സംഭവിച്ചത്? ഇറാനെതിരെയുള്ള ഭീഷണികളിലും പൊതുവേദികളിലും അദ്ദേഹം നിരന്തരമായി മോശം ഭാഷ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന ഇത്തരം പ്രസ്താവനകൾ അമേരിക്കൻ പ്രസിഡന്റ് പദവിയുടെ അന്തസ്സിനെ ബാധിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സംസാരരീതി അനുയായികൾക്ക് ആവേശം നൽകുമ്പോൾ, അത് അന്താരാഷ്ട്ര ബന്ധങ്ങളെയും രാഷ്ട്രീയ മര്യാദകളെയും തകർക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അസഭ്യം കലർന്ന ഭാഷയിൽ ഇറാനെ ഭീഷണിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ‘ചൊവ്വാഴ്ച ഇറാനിൽ പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും ഒന്നിച്ചുണ്ടാകും. ആ F****** കടലിടുക്ക് തുറക്കൂ, ഭ്രാന്തരായ B******, അല്ലെങ്കിൽ നിങ്ങൾക്ക് നരകത്തിൽ ജീവിക്കേണ്ടി വരും.’ എന്നാണ് അദ്ദേഹം തന്റെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ആക്രോശിച്ചത്.
മുൻപില്ലാത്ത തരത്തിൽ, ‘അല്ലാഹുവിന് സ്തുതി’ (Praise be to Allah) എന്ന വരികളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് നയതന്ത്രജ്ഞരെയും വിശകലന വിദഗ്ധരെയും ഞെട്ടിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ട്രംപിന്റെ ഇത്തരം പ്രകോപനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. സോഷ്യൽ മീഡിയയിലും പൊതു പ്രസംഗങ്ങളിലും ട്രംപ് നിരന്തരം അസഭ്യവാക്കുകൾ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
ഈ രീതി, മുൻ യുഎസ് പ്രസിഡന്റുമാരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽവെച്ച് മിഡിൽ ഈസ്റ്റിലെ ഇസ്രയേലിന്റെയും ഇറാന്റെയും നടപടികളെ വിമർശിക്കുന്നതിനിടയിൽ ട്രംപ് പരസ്യമായി ‘F***’ വാക്ക് ഉപയോഗിച്ചിരുന്നു, ഇത് പ്രസിഡന്റിന്റെ ഭാഷാ ശൈലിയിൽ വന്ന വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
2025-ൽ പെൻസിൽവേനിയയിൽ നടന്ന ഒരു റാലിയിൽ, സാംസ്കാരിക വിഷയങ്ങളിലെ തന്റെ നിലപാടിനെ പ്രതിരോധിക്കുന്നതിനിടയിൽ ട്രംപ് അസഭ്യമായ പല വാക്കുകളും ഉപയോഗിച്ചതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കാമ്പെയ്ൻ ശൈലിയിലുള്ള പരിപാടികളിൽ അദ്ദേഹം തന്റെ പരുക്കൻ ഭാഷാശൈലി സ്വീകരിക്കുന്നതിന് ഇത് ഒരു ഉദാഹരണമാണ്. ഈ വർഷം ജനുവരിയിൽ, മിഷിഗണിലെ ഒരു ഫാക്ടറി സന്ദർശനത്തിനിടെ തന്നെ കളിയാക്കിയ ഒരാളോട് രണ്ടുതവണ ‘F***U’ എന്ന് പറയുന്നത് വീഡിയോകളിൽ പ്രചരിച്ചിരുന്നു.
2026 ഫെബ്രുവരിയിൽ, വൈറ്റ് ഹൗസിൽവെച്ച് ഒരു സുപ്രീം കോടതി വിധിയേയും ട്രംപ് ഇത്തരത്തിൽ അസഭ്യം പറഞ്ഞ് വിമർശിച്ചതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ജസ്റ്റിസുമാരെ ‘ഈ F****** കോടതികൾ’ എന്ന് അദ്ദേഹം വിളിച്ചതായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് വ്യക്തമാണ്.
തന്റെ പൊതുജീവിതത്തിന്റെ ആദ്യകാലത്തുതന്നെ, 2005-ലെ ‘ആക്സസ് ഹോളിവുഡ്’ ടേപ്പിലൂടെ ട്രംപ് കുപ്രസിദ്ധി നേടിയിരുന്നു. സ്ത്രീകളെക്കുറിച്ച് അശ്ലീലം പറയുന്ന ആ വീഡിയോ 2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ വിവാദമായിരുന്നു. ട്രംപിന്റെ അസഭ്യ പ്രയോഗങ്ങൾ മറ്റ് യുഎസ് പ്രസിഡന്റുമാരേക്കാൾ വളരെ കൂടുതലാണെന്ന് ടൈം മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ട്രംപിന്റെ ഈ പരുക്കൻ ഭാഷ അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്നും ലളിതമായി സംസാരിക്കുന്ന ഒരാളായി ചിത്രീകരിക്കുന്നു എന്നുമാണ് ചില അനുയായികൾ വാദിക്കുന്നത്. എന്നാൽ, ഇത് നയതന്ത്ര മര്യാദകളെയും പ്രസിഡന്റിന്റെ മാന്യതയെയും തകർക്കുന്നുവെന്ന് വിമർശകർ പറയുന്നു. അടുത്തിടെ ഇറാന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും ഒരുപോലെ വിമർശിച്ചിട്ടുണ്ട്.
മുതിർന്ന ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുമർ ട്രംപിന്റെ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു: ‘അമേരിക്കയ്ക്ക് ഈസ്റ്റർ ആശംസകൾ… അമേരിക്കൻ പ്രസിഡന്റ് ഒരു ഭ്രാന്തനെപ്പോലെ സോഷ്യൽ മീഡിയയിൽ പുലമ്പുകയാണ്.’ ഒരിക്കൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുയായിയായിരുന്ന മാർജോറി ടെയ്ലർ ഗ്രീൻ പോലും ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ‘ഭ്രാന്താണെന്നും’ ഭരണകൂടം ഇതിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

