ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഇർഫാനെ ഗോവയിൽ പിടികൂടി

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പൊലീസ് പിടികൂടിയതായാണ് കേരള പൊലീസിന് വിവരം കിട്ടിയത്. ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ഏപ്രില്‍ 14നാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതീവ സുരക്ഷാമേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തുനായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനുമിടയിലൂമാണ് സംഭവമെന്നാണ് പൊലീസ് വിശദീകരണം. ബംഗളൂരുവിലേക്ക് പോകാൻ മകൾ തയ്യാറാക്കി വച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാവിന്‍റെ ചിത്രങ്ങള്‍ നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു

