യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശി നിതിൻ പി.ജോയ് ആണ് പിടിയിലായത്.
യു.കെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജൻസിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിൻ. നെയ്യാർഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജൻസി നടത്തിയ തിരിമറിയില്‍ നിഖിലിൻ്റെ പാസ്പോർട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വർഷത്തേക്ക് നിഖിലിന് യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതിയുമായി വന്നത്.
തുടർന്ന് ട്രാവല്‍ ഏജൻസിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിൻ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ഒടുവില്‍ ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നിതിൻ പിടിയിലാവുകയായിരുന്നു. പ്രതിയെ കാട്ടാക്കട പൊലീസിന് കൈമാറി. ഇയാള്‍ക്കൊപ്പം ഉള്ള മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ ആണ് പൊലീസ്.