ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയംതേടുകയാണ് വേണ്ടതെന്ന് യു.കെ.; ഷെയ്ഖ് ഹസീന പ്രതിസന്ധിയില്‍

ന്യൂഡൽഹി: രാജിവെച്ച് രാജ്യംവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് യു.കെയില്‍ രാഷ്ട്രീയ അഭയം ലഭിച്ചേക്കില്ല.
സംരക്ഷണം ആവശ്യമുള്ള ആളുകള്‍ക്ക് അത് ലഭ്യമാക്കുന്നതില്‍ ബ്രിട്ടന് അഭിമാനകരമായ ചരിത്രമുണ്ട്. എന്നിരുന്നാലും അഭയത്തിനോ താത്കാലിക ആശ്രയത്തിനോ വേണ്ടി ബ്രിട്ടനിലേക്ക് വരാന്‍ ഒരാള്‍ക്ക് അനുമതി നല്‍കാനുള്ള വ്യവസ്ഥയില്ല. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ളവര്‍ അവര്‍ ആദ്യം എത്തിച്ചേരുന്ന സുരക്ഷിതമായ രാജ്യത്ത് അഭയം തേടുകയാണ് വേണ്ടത്. അതാണ് സുരക്ഷിതത്വത്തിലേക്കുള്ള അതിവേഗ മാര്‍ഗം, യു.കെ. ആഭ്യന്തര വകുപ്പ് വക്താവ് എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന രാജ്യംവിട്ടത്. സേനാ ഹെലികോപ്റ്ററിൽ ഡൽഹിയിലെ ഹിൻഡൺ വ്യോമതാവളത്തിലിറങ്ങിയ ഇരുവരും ലണ്ടനിലേക്കു പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്മാന്റെ മകളാണ് 76-കാരിയായ ഹസീന. 2009 മുതൽ അധികാരത്തിലിരിക്കുന്ന അവർ ഇക്കൊല്ലം ജനുവരിയിലാണ് തുടർച്ചയായി നാലാമതും അധികാരത്തിലെത്തിയത്.

