മരുന്നുകൾ കൊണ്ടുവരാം; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുപ്രകാരം, പ്രവാസികൾക്ക് നാട്ടിലിരുന്നു കൊണ്ടു തന്നെ മരുന്നുകളുടെ അനുമതി എടുക്കാനാകും. യാത്രക്കാർക്ക് സ്വന്തം ഉപയോഗത്തിനായി നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നതിനും കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമുള്ള സംവിധാനമാണ് പൊതുജനാരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്താണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. യാത്രയ്ക്ക് കുറഞ്ഞത് അഞ്ചു പ്രവൃത്തി ദിവസത്തിനു മുമ്പെങ്കിലും അപേക്ഷ നൽകണം. മൂന്നു ദിവസത്തിനുള്ളിൽ ‘ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ’ വിഭാഗം രേഖകൾ പരിശോധിച്ച് അംഗീകാരം നൽകുകയോ നിരസിക്കുകയോ ചെയ്യും. അപേക്ഷയോടൊപ്പം ഡോക്ടറുടെ കുറിപ്പും അനുബന്ധ മെഡിക്കൽ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷാ നടപടികൾ, മാനദണ്ഡങ്ങൾ, കൈവശം വെക്കാവുന്ന നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡൻസ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ, ഫാർമസി ഡിപാർട്മെന്റിന്റെ പ്രത്യേക ക്ലിയറൻസ് വഴിയാണ് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരാനായിരുന്നത്.

