അപരാജിതക്കുതിപ്പിന്റെ കരുത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സ്വര്‍ണത്തിളക്കം

ഹാങ്ചൗ: ഇന്ത്യയ്ക്ക് 22-ാം സ്വര്‍ണം. പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്തുവിട്ടാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. ഇതിനുമുന്‍പ് 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ടൂര്‍ണമെന്റിലുടനീളം അപരാജിതക്കുതിപ്പ് നടത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരം പി.ആര്‍. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോള്‍ നേടിയപ്പോള്‍ മന്‍പ്രീത് സിങ്, രോഹിദാസ്, അഭിഷേക് എന്നിവരും വലകുലുക്കി. ജപ്പാനുവേണ്ടി തനാക സെറെന്‍ ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ പാരീസ് ഒൡമ്പിക്‌സിന് നേരിട്ട് യോഗ്യത നേടി. ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 66 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്. നേരത്തേ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇന്ത്യ ജപ്പാനെ തകർത്തിരുന്നു.

