ഉത്സവകാലത്തെ വിമാന ടിക്കറ്റ് ഇനി തോന്നുംപോലെ കൂട്ടാന്‍ പറ്റില്ല: ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിര്‍ദേശം മുന്നോട്ട് വെച്ച് ഡിജിസിഎ.

ന്യുഡല്‍ഹി: ഉത്സവകാലത്തെ വിമാന ടിക്കറ്റ് ഇനി തോന്നുംപോലെ കൂട്ടാന്‍ പറ്റില്ല. നിരക്കിലെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഡിജിസിഎ നിര്‍ദേശം മുന്നോട്ട് വെച്ചു.
കൂടാതെ ഉത്സവകാലമാകുമ്ബോള്‍ രാജ്യത്തുടനീളം കൂടുതല്‍ സര്‍വീസുകള്‍ വിന്യസിക്കാനാണ് ഡിജിസിഎയുടെ നിര്‍ദേശം.
നിരക്ക് കൂട്ടാതെ തന്നെ ഉത്സവകാലത്ത് യാത്ര സുഗമമാക്കാനാണ് ഡിജിസിഎയുടെ ഈ നീക്കം. പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കും കൃത്യമായി വിലയിരുത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.
അതിനായി വിവിധ വിമാന കമ്ബനികളുമായി ചര്‍ച്ച നടത്തിയെന്നും ഡിജിസിഎ അറിയിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ സുപ്രധാന വിമാന കമ്ബനികള്‍ കൂടുതല്‍ സര്‍വീസുകള്‍ വിന്യസിക്കാനാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി ഇന്‍ഡിഗോ 42 റൂട്ടുകളില്‍ 730 വിമാനങ്ങള്‍ പുതുതായി വിന്യസിക്കും. കൂടാതെ എയര്‍ ഇന്ത്യ 20 റൂട്ടുകളില്‍ 486 വിമാനങ്ങളും സ്‌പൈസ് ജെറ്റ് 38 റൂട്ടുകളില്‍ 546 വിമാനങ്ങളും പുതുതായി വിന്യസിക്കാനും ധാരണയായി.

