ജില്ലയിലെ കോവിഡ് ടെസ്റ്റ് : പോസിറ്റീവിറ്റി നിരക്ക് ഉയർന്നു

കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11 ശതമാനമായി കുറഞ്ഞിരുന്നത് നിലവിൽ 11.8 ശതമാനമായി ഉയർന്നുവെന്ന് കളക്ടർ ഡോ. ഡി. സജിത് ബാബു അറിച്ചു. ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് മൊബൈൽ യൂണിറ്റുകളായി ജില്ലയിലെ സർക്കാർ ജീവനക്കാരെയും, തുടർന്ന് ഫാക്ടറികൾ, വ്യവസായശാലകൾ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനായി എല്ലാ വകപ്പുകളിൽനിന്നുമുള്ള സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ജില്ലാ മെഡിക്കൽ ഓഫീസർക്ക് ലഭ്യമാക്കുന്നതിന് എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. അതിർത്തി ചെക് പോസ്റ്റുകളിൽ സ്രവപരിശോധനയ്ക്ക് താത്കാലികമായി നിയോഗിച്ചിരുന്ന ജീവനക്കാരെ നിലവിൽ അതിർത്തിയിൽ കോവിഡ് പരിശോധന ഇല്ലാത്തതിനാൽ മൊബൈൽ യൂണിറ്റ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അനുമതി നൽകി.
മറ്റു തീരുമാനങ്ങൾ
:കാണികൾ ഇല്ലാതെ പരമാവധി 20 പേർ മാത്രം പങ്കെടുത്തുകൊണ്ട് കോവിഡ് ചട്ടങ്ങൾ പാലിച്ച് ഇൻഡോർ സ്റ്റേഡിയങ്ങളിൽ കളിക്കുന്നതിന് അനുമതി. 144 നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇൻഡോർ ഗ്രൗണ്ടുകളുടെ പ്രവർത്തനം അനുവദിക്കില്ല.

