വാക്‌സിന്‍ സ്വീകരിക്കാനുള്ള താല്‍പര്യം ഇന്ത്യക്കാരില്‍ കൂടുതലെന്ന് സര്‍വേ

ന്യൂഡൽഹി: കോവിഡ് വാക്സിൻ സംബന്ധിച്ച് ഇന്ത്യക്കാർ ഏറ്റവും ശുഭാപ്തി വിശ്വാസികളാണെന്നും ഭൂരിപക്ഷം ജനങ്ങളും കുത്തിവയ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സർവേ ഫലം. ഇതിനു വിപരീതമായി, വികസിത രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ എന്നിവിടങ്ങളിൽ ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി.
വേൾഡ് ഇക്കണോമിക് ഫോറം 15 രാജ്യങ്ങളിൽ നിന്നുള്ള 19,000 തോളം പേരിൽ നടത്തിയ സർവേയിൽ 73 ശതമാനം പേർ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സർവേയിൽ പങ്കെടുത്ത 15 രാജ്യങ്ങളിൽ ചൈന, ഓസ്ട്രേലിയ, സ്പെയിൻ, ബ്രസീൽ ഉൾപ്പെടെ 10 രാജ്യങ്ങളിലും വാക്സിൻ സ്വീകരിക്കാനുള്ള താൽപര്യം കുറഞ്ഞു. എന്നാൽ ഇന്ത്യയിൽ ഇതിന് മാറ്റമില്ല.
പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും ക്ലിനിക്കൽ പരീക്ഷണങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കുന്നതുമാണ് ആഗോളതലത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള താൽപര്യം കുറയ്ക്കുന്ന രണ്ട് പ്രധാന കാരണങ്ങൾ. ഇന്ത്യയിലും 34 ശതമാനം പേർ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും 16 ശതമാനം അതിവേഗത്തിലുള്ള പരീക്ഷണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ, ആഗോളതലത്തിൽ പത്തിൽ ഒരാൾ തങ്ങൾ പൊതുവെ വാക്സിനുകൾക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ മറ്റൊരു 10 ശതമാനം പേർ വാക്സിൻ ഫലപ്രദമാകുമെന്ന് കരുതുന്നില്ലെന്നാണ് സർവേയിൽ പറഞ്ഞത്. കോവിഡ് വാക്സിൽ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് എട്ട് ശതമാനം പേർ സർവേയിൽ ചൂണ്ടിക്കാട്ടി.

