ഇന്ത്യാ സന്ദര്‍ശനത്തിന് പുട്ടിൻ: ഓഗസ്റ്റ് അവസാനം എത്തിയേക്കും; ട്രംപുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമം

ന്യുഡല്‍ഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശന തിയതിയുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായി റഷ്യയില്‍ സന്ദർശനത്തിന് എത്തിയ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു.
തിയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് മാസം അവസാനത്തോടെയാകും പുട്ടിൻ ഇന്ത്യയിലെത്തുകയെന്നാണു റഷ്യൻ വാർത്താ ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയില്‍ നിന്ന് എണ്ണവാങ്ങി യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുകയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതിനു പിന്നാലെയാണ് പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
വരും ദിവസങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും പുട്ടിൻ കൂടിക്കാഴ്ച നടത്തുമെന്നു ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു. കൂടിക്കാഴ്ചയ്ക്കായി രണ്ടുകൂട്ടരും ശ്രമിക്കുകയാണെന്നും സ്ഥലം സംബന്ധിച്ച കാര്യത്തില്‍ ധാരണയായതായും ഇതു സംബന്ധിച്ചു ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് അറിയിച്ചു. പുട്ടിനെ നേരില്‍ കാണാൻ ട്രംപ് നീക്കം നടത്തുന്നതായി ന്യൂയോർക്ക് ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പുട്ടിനു പുറമെ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും കൂടിക്കാഴ്ച നടത്താൻ ട്രംപ് പദ്ധതിയിടുന്നതായാണു പത്രം റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

