ബൈക്കിന് കടന്നുപോകാൻ ഇടംനൽകിയില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
വിദ്യാനഗർ: ബൈക്കിന് കടന്നുപോകാൻ ഇടംനൽകിയില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെക്രാജെ പൈക്കയിലെ മുഹമ്മദ് അനാഫിനെയാണ് (32) വിദ്യാനഗർ ഇൻസ്പെക്ടർ യു.പി.വിപിൻ അറസ്റ്റുചെയ്തത്. കാസർകോട്-എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റൂട്ടിലോടുന്ന ചൈത്ര ബസ് ഡ്രൈവർ എരിഞ്ഞിപ്പുഴയിലെ സതീഷ് കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
ചെങ്കള നാലാംമൈലിൽ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ചെങ്കള ഭാഗത്തുനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. ബൈക്ക് ബസിന് കുറുകെ കയറ്റിയിട്ട് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ സതീഷ് കുമാറിന് കൈയിൽ പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകരാണ് യുവാവിനെ പിടിച്ചു മാറ്റിയത്. ഡ്രൈവറെ മർദിക്കുന്ന വീഡിയോ ദൃശ്യം നവമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു