ദേശീയപാത സ്ഥലമേറ്റെടുപ്പ്; ജില്ലയിൽ വിതരണം ചെയ്തത് 1329.74 കോടി

കാസർകോട് ∙ ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കൽ, തുക വിതരണം എന്നിവയിൽ സംസ്ഥാനത്ത് ജില്ല രണ്ടാമത്. കണ്ണൂരാണ് സംസ്ഥാനത്ത് ഒന്നാമത്. കാസർകോട് ജില്ലയിൽ 99.95 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. അതിൽ 95.90 ഹെക്ടർ ഏറ്റെടുത്തു. ഭൂമി വിലയായി ദേശീയപാത അതോറിറ്റി 1345.17 കോടി രൂപ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിനു കൈമാറി. അതിൽ 1329.74 കോടി രൂപ ഉടമകൾക്കു വിതരണം ചെയ്തു.15.17 കോടി രൂപ ഇതിൽ ബാക്കിയുണ്ട്. ഭൂമി വില സംബന്ധിച്ച് ആർബിട്രേഷൻ ഹർജി ഫയൽ ചെയ്തതിൽ ഉൾപ്പെടെ തുക കണക്കാക്കി കോടതി അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. കേസ് തീരുന്നത് അനുസരിച്ച് ആ തുക കോടതികളിൽ നിന്നു തന്നെ കക്ഷികൾക്കു നൽകി വരുന്നു.
അവകാശികളെ കാത്ത് 27 കോടി
ദേശീയപാത വികസനത്തിനു ഭൂമി വിട്ടു നൽകിയ ഉടമകൾക്ക് മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ 27 കോടി രൂപ കിട്ടാതെ പുറത്തു നിൽക്കുന്നു. ദേശീയപാത അതോറിറ്റിയിൽ നിന്ന് ഈ തുക കിട്ടാനുണ്ട്. പലതവണ ഇതിനായി ദേശീയപാത വിഭാഗം അറിയിപ്പ് നൽകിയിട്ടും തർക്കങ്ങൾ പരിഹരിച്ചും മറ്റും ആവശ്യമായ രേഖകൾ നൽകാൻ ഉടമകൾക്കു കഴിയാത്തതാണു അതോറിറ്റിയിൽ നിന്നു പണം കിട്ടുന്നതിനു തടസ്സമായത്. ദേശീയപാത പരിധിയിലെ എല്ലാ വില്ലേജുകളിലും ഇങ്ങനെ ഉടമകൾക്കു പണം കിട്ടാനുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായ ശേഷം ഭൂമിയുടെ വില നിജപ്പെടുത്തിയത് കൂടുതൽ ആണെന്ന് ദേശീയപാത അതോറിറ്റി തടസ്സം ഉന്നയിച്ചതിനെത്തുടർന്നു ഉടമകൾക്കു പണം അനുവദിച്ച നടപടി റദ്ദാക്കിയിരുന്നു. ഈ പരാതി ഉൾപ്പെടെയുള്ളവ ലഭിച്ചതിൽ കോടതികളിൽ കേസ് ഉള്ളതിൽ ഈ തുക ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ഓഫിസിൽ നിന്നു ബന്ധപ്പെട്ട കോടതി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

