KSDLIVENEWS

Real news for everyone

ആരിക്കാടിയില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് പള്ളിയില്‍ പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു

SHARE THIS ON

കുമ്പള: ആരിക്കാടിയില്‍ വീട്ടുകാര്‍ വീട് പൂട്ടി പള്ളിയിലെ പ്രാര്‍ത്ഥന സംഗമത്തിന് പോയ സമയത്ത് കപ്പല്‍ ജീവനക്കാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 9,000 രൂപയും കവര്‍ന്നു. വീട്ടില്‍ നിന്ന 9 വിരലടയാളങ്ങള്‍ ലഭിച്ചു. ആരിക്കാടി കുന്നിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച്ച രാത്രി സമീപത്തെ പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കുന്നതിന് സിദ്ദീഖിന്റെ ഭാര്യയും മകളും 12 മണിയോടെ പോയിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്ത് കയറി കൂടുതലായി പരിശോധിച്ചപ്പോള്‍ താഴത്തെ നിലയിലെ അലമാരയും രണ്ടാം നിലയിലെ അലമാരയും തുറന്ന നിലയില്‍ കാണുകയായിരുന്നു. താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച സ്വണ്ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീടിന് അകത്ത് നിന്ന് 9 വിരലടയാളങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതൊന്നും കൃത്യമായി തെളിഞ്ഞിട്ടില്ല. കവര്‍ച്ചാ സംഘം തുണിയുടെ കൈയുറ ഉപയോഗിച്ചാണ് അലമാരകളും മറ്റും തുറന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് നായ മണം പിടിച്ച് വീടിന്റെ ചുറ്റും ഓടി. ഒരുവര്‍ഷത്തിനിടെ കുമ്പള സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 12 കവര്‍ച്ചകള്‍ കുമ്പള: ഒരു വര്‍ഷത്തിനിടെ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത് 12 കവര്‍ച്ചകള്‍. കവര്‍ച്ചകള്‍ പെരുകുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. ഇവിടങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പറ്റി ഒരു സൂചന പോലും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കുമ്പളയില്‍ മാത്രം ഒന്നര വര്‍ഷത്തിനിടെ ആറ് കടകളിലും രണ്ട് വീടുകളിലുമാണ് കവര്‍ച്ച നടന്നത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കട്ടത്തടുക്ക, പുത്തിഗെ എന്നിവിടങ്ങളില്‍ കോഴിക്കടകളടക്കം അഞ്ച് കടകളിലും കവര്‍ച്ച നടന്നു. പുത്തിഗെയില്‍ ഒരു വീട്ടില്‍ നിന്ന് 9 ചാക്ക് അടക്ക കവര്‍ന്നതിന് ശേഷം ഇത് കടത്തി കൊണ്ടുപോകാന്‍ വേണ്ടി സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ട ടെമ്പോയും കവര്‍ന്നു. ഇതുവരെ ടെമ്പോയോ പ്രതികളെയോ കണ്ടെത്താനായില്ല. എട്ട് മാസം മുമ്പ് മുഗുവില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവരുകയുണ്ടായി. ഒരു മാസത്തിനിടെ കുമ്പളയില്‍ രണ്ട് വീടുകളിലാണ് കവര്‍ച്ച നടന്നത്. ഒരു മാസം മുമ്പ് ശാന്തിപ്പള്ളത്ത് താമസിക്കുന്ന സുബൈറിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണ ബിസ്‌ക്കറ്റും ആഭരണങ്ങളുമടക്കം 20 പവന്‍ സ്വര്‍ണ്ണവും കറന്‍സിയുമാണ് കവര്‍ന്നത്. 12 കവര്‍ച്ചകള്‍ നടന്നിട്ടും പ്രതികളെ പറ്റി സൂചന ലഭിക്കാത്തത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കുമ്പള എസ്.ഐ ടി.എം. വിപിന്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമ്പോഴും ഈ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ അധികരിച്ചതും പൊലീസിനെ വട്ടം കറക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!