സാലഡ് വെള്ളരിയില്‍ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം; തിരികെ വിളിച്ച് അമേരിക്ക

സാലഡിനായി ഉപയോഗിക്കുന്ന വെള്ളരിയില്‍ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം. ഈ സാലഡ് കഴിച്ചതിന് പിന്നാലെ 162 പേര് ചികിത്സ തേടി. അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഡിസിട്രിക്ട് ഓഫ് കൊളംബിയയിലുമാണ് ബാക്ടീരിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത സാലഡ് വെള്ളരി തിരികെ വിളിച്ചിരിക്കുകയാണ് രാജ്യത്തെ കൃഷി വകുപ്പ്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷനില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഫ്ളോറിഡയിലെ ഒരു ഫാമില്‍ നിന്നുള്ള വെള്ളരിയിലാണ് സാല്‍മോണല്ല ആഫ്രിക്കാന എന്ന ബാക്ടീരയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയവരില്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇവര്‍ സാലഡ് വെള്ളരി കഴിച്ചതായും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിയില്‍ പരിശോധന നടത്തുകയും ബാക്ടീരയയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയുമായിരുന്നു. പെന്സില്വാനിയയിലാണ് അണുബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അലബാമ, ഫ്ളോറിഡ, ജോര്‍ജിയ, ഇല്ലിനോയ്ഡ്, മേരിലാന്‍ഡ്, നോര്‍ത്ത് കരോലിന, ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക്, ഓഹിയോ, ടെന്നസി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് അണുബാധ കണ്ടെത്തിയ വെള്ളരി വിതരണം ചെയ്തത്.

