വിമാനപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്. രക്ഷാ പ്രവർത്തനത്തകർ ക്വാറന്റൈനിൽ പോകാൻ ഉത്തരവ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ സ്ഥിരീകരിച്ചു. സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി അപകടമുണ്ടായപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതെല്ലാം വിട്ടുകളഞ്ഞ് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവരാണ് നാട്ടുകാര്‍. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തില്‍ സ്വയം പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 14 പേരുടെ പോസ്റ്റ്‍മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തുമെന്നാണ് മന്ത്രി സ്ഥിരീകരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് ഇന്നലെ മേല്‍നോട്ടം വഹിച്ച മന്ത്രി എ സി മൊയ്ദീന്‍ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ദുരന്തമുഖത്ത് സാധ്യമാകണമെന്നില്ല എന്ന് വിശദീകരിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഇത്തരമൊരു സാഹചര്യമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും പറഞ്ഞിരുന്നു.
മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.