KSDLIVENEWS

Real news for everyone

അവസാന പന്തില്‍ സിക്‌സടിച്ച് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ച് ഭരത്, ഡല്‍ഹിയെ തകര്‍ത്തു

SHARE THIS ON

ദുബായ് : അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴുവിക്കറ്റിന് തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. അവസാന പന്തിൽ സിക്സടിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ഡൽഹി ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂർ 78 റൺസെടുത്ത ഭരതിന്റെയും 51 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലിന്റെയും മികവിൽ വിജയത്തിലെത്തി. സ്കോർ: ഡൽഹി 20 ഓവറിൽ അഞ്ചിന് 164, ബാംഗ്ലൂർ 20 ഓവറിൽ മൂന്നിന് 166.

അവസാന ഓവറിൽ ബാംഗ്ലൂരിന് വിജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നു. ആവേശ് ഖാൻ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മാക്സ്വെൽ ഫോറടിച്ചു. തൊട്ടടുത്ത പന്തിൽ രണ്ട് റൺസ് നേടിക്കൊണ്ട് ഭരതിനൊപ്പം മാക്സ്വെൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഒപ്പം 32 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. മൂന്നാം പന്തിൽ ഒരു റൺസ് ലെഗ് ബൈ ആയി ലഭിച്ചു. നാലാം പന്തിൽ ഭരതിന് റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ അവസാന രണ്ട് പന്തിൽ എട്ടുറൺസായി ബാംഗ്ലൂരിന്റെ വിജയലക്ഷ്യം. അഞ്ചാം പന്തിൽ രണ്ട് റൺസ് മാത്രമാണ് ഭരതിന് നേടാനായത്. ഇതോടെ അവസാന പന്തിൽ സിക്സടിച്ചാൽ മാത്രം വിജയം നേടാനാകും എന്ന അവസ്ഥയിലേക്ക് ബാംഗ്ലൂരെത്തി. അടുത്ത പന്ത് ആവേശ് ഖാൻ വൈഡെറിഞ്ഞതോടെ ഒരു പന്തിൽ അഞ്ച് റൺസായി വിജയലക്ഷ്യം. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് അവസാന പന്തിൽ സിക്സടിച്ചുകൊണ്ട് ഭരത് ബാംഗ്ലൂരിന്റെ വീരനായകനായി. ഒപ്പം ടീമിന് ഏഴുവിക്കറ്റിന്റെ തകർപ്പൻ വിജയവും സമ്മാനിച്ചു. 52 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 78 റൺസാണ് ഭരത് നേടിയത്. മാക്സ്വെൽ 33 പന്തുകളിൽ നിന്ന് 51 റൺസെടുത്ത് പുറത്താവാതെ നിന്നു.


വിജയിച്ചെങ്കിലും ബാംഗ്ലൂർ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

165 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വെറും ആറ് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലിനെയും (0) വിരാട് കോലിയെയും (4) ടീമിന് നഷ്ടമായി. ഇരുവരെയും ആന്റിച്ച് നോർക്കെയാണ് പുറത്താക്കിയത്.


പിന്നീട് ക്രീസിലൊന്നിച്ച ശ്രീകർ ഭരതും എ.ബി.ഡിവില്ലിയേഴ്സും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഡിവില്ലിയേഴ്സിനെ (26) മടക്കി അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാൽ പിന്നീട് ക്രീസിലെത്തിയ മാക്സ്വെൽ ഭരതിനൊപ്പം ചേർന്ന് തകർത്തടിക്കാൻ തുടങ്ങിയതോടെ ബാംഗ്ലൂർ വിജയപ്രതീക്ഷയിലെത്തി. ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കെ രണ്ട് വിക്കറ്റെടുത്തപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ 10 ഓവറിൽ ടീം സ്കോർ 80 കടത്തി. എന്നാൽ ഇരുവരെയും തുടർച്ചയായി പുറത്താക്കി ബാംഗ്ലൂർ മത്സരത്തിൽ ആധിപത്യം പുലർത്തി. പൃഥ്വി ഷാ 31 പന്തുകളിൽ നിന്ന് 48 റൺസെടുത്തും ധവാൻ 35 പന്തുകളിൽ നിന്ന് 43 റൺസെടുത്തും പുറത്തായി.


മികച്ച തുടക്കം കിട്ടിയിട്ടും ഡൽഹിയ്ക്ക് അത് മുതലാക്കാനായില്ല. ഓപ്പണർമാർക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്സ്മാൻമാർക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. 22 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ഷിംറോൺ ഹെറ്റ്മെയറുടെ പ്രകടനമാണ് ടീം സ്കോർ 160 കടത്തിയത്. ശ്രേയസ് അയ്യർ (18), നായകൻ ഋഷഭ് പന്ത് (10) എന്നിവർ നിരാശപ്പെടുത്തി.

ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഹർഷൽ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!