KSDLIVENEWS

Real news for everyone

ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്; ലക്ഷ്യംവച്ചവരില്‍ പോലീസ് ഉദ്യോഗസ്ഥയും

SHARE THIS ON

ആലപ്പുഴ: മാവേലിക്കരയില്‍ ആറുവയസ്സുള്ള മകളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പോലീസ്. പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീമഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് സൂചന. വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ ചോദ്യംചെയ്തതില്‍നിന്നാണ് ശ്രീമഹേഷില്‍നിന്ന് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസെത്തി. വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. ശ്രീമഹേഷുമായുള്ള വിവാഹത്തില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താല്‍ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍വെച്ച് ഈ മഴു പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത് ശ്രീമഹേഷിനെ ജയിലിലെത്തിച്ചപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ആലപ്പുഴ മെഡി.കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!