കെജ്രിവാളിന്റേത് നാടകം , പ്രതിപക്ഷ പാർട്ടികളുടെ നീക്കവുമായി ബന്ധമില്ല : കർഷക നേതാവ് ബൽദേവ് സിർസ

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ നാളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് പ്രതികരിച്ച് കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നിയമം പിന്‍വലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിര്‍സ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
കര്‍ഷകരുടെ സംഘടനകള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും. നിയമത്തില്‍ അഞ്ച് ഭേദഗതികള്‍ എന്ന ഉറപ്പാണ് ഇന്നലെ അമിത് ഷാ വാഗ്ദാനം ചെയ്തത്. ഇത് എഴുതി നല്‍കാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും.താങ്ങുവില അടക്കമുള്ള വിഷയങ്ങളില്‍ ഉറപ്പ് എഴുതി നല്‍കാമെന്നാണ് ഇന്നലെ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കിയത്. നിര്‍ദേശങ്ങള്‍ പുതിയതല്ലെന്ന് പറഞ്ഞ കര്‍ഷക സംഘടനകള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന നിലപാട് സംഘടനകള്‍ ആവര്‍ത്തിക്കുകയാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം. കര്‍ഷകരുടെ സമരത്തിന് 18 പ്രതിപക്ഷ കക്ഷികള്‍ ഇതിനോടകം പിന്തുണയറിയിച്ചിരുന്നു.