നേമത്ത് ബിജെപി ഒഴുക്കിയത് കോടികൾ; ഒരു വോട്ടിന് നൽകിയത് 15,000 രൂപ വരെ: വി ശിവൻകുട്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി കൈമാറി. സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് അനുകൂലമാക്കാൻ യുഡിഎഫ് ശ്രമിച്ചു.
തന്നെക്കുറിച്ച് ബോധപൂർവ്വം അപവാദങ്ങൾ പ്രചരിപ്പിച്ചു. രോഗം വരുന്നത് ഒരു കുറ്റമാണോ എന്നും മന്ത്രി വൈകാരികമായി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾക്കും ശിവൻകുട്ടി മറുപടി നൽകി. മുഖ്യമന്ത്രിയുടേത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്.
പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. കെ സി വേണുഗോപാൽ എഴുതിക്കൊടുത്ത ഡയലോഗാണ് രേവന്ത് റെഡ്ഡി പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിജെപിയുടെയും യുഡിഎഫിന്റെയും അവിശുദ്ധ കൂട്ടുകെട്ട് തിരുവനന്തപുരത്ത് പരാജയപ്പെടുമെന്നും ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. പണക്കൊഴുപ്പ് ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

