വനിതാ ഡോക്ടറുടെ മുതുകിൽ കുത്തേറ്റത് ആറു തവണ; ആക്രമണം പൊലീസിന്റെ മുന്നിൽ

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണു കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാർ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഡോക്ടറെ കുത്തിയത്. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നിൽനിന്നുള്ള കുത്ത് മുൻപിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
• പ്രതി യുപി സ്കൂൾ അധ്യാപകൻ
നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് ഇറങ്ങിയ ആളാണ് ഇയാൾ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തുകയായിരുന്നു.

