നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായി തുടരും; വകുപ്പുകളിൽ തീരുമാനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം തുടങ്ങി. നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായി തുടരും. അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും. എസ്.ജയശങ്കർ വിദേശകാര്യമന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും.
പിഎം കിസാൻ നിധിയുടെ 17ാമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത്. ഞായറാഴ്ച രാത്രി 7.15നാണ് രാഷ്ട്രപതി ഭവൻ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയെക്കൂടാതെ 71 പേരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

