കോഴിക്കോട്ട് നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു; സംഭവം പുളിയാവ് പുഴയിൽ

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് സംഭവം
തുണി അലക്കാൻ പോയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെ ഇസ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഉടൻ മാറ്റും.
ഇ.കെ. വിജയൻ എംഎൽഎയും, സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. മോഹനൻ, യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്ത്, മുഹമ്മദ് ബംഗ്ലത്ത്, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, വളത്തിൽ കുഞ്ഞമ്മദ് തുടങ്ങിയ മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി.

