ചെന്നിത്തല ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യംനടത്തേണ്ടത് സ്വന്തം പാർട്ടിക്കകത്ത് – പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം സംഘടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കകത്താണെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കുള്ളിലാണ് സംഘടിപ്പിക്കേണ്ടത്. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും മറുപടി പറയേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി.ഡി. സതീശൻ മെറ്റ (Meta) സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള മെറ്റാ സംവിധാനങ്ങളെ എങ്ങനെയാണോ രക്ഷപ്പെടാൻ ഉപയോഗിച്ചത്, അതേ പാത പിന്തുടർന്ന് വിമർശനങ്ങൾ ഇല്ലാതാക്കാനാണ് വി.ഡി. സതീശനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.’ എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിയും യുഡിഎഫും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ടി.ജി. മോഹൻദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തന്നെ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികളെ വെടിവെച്ചുകൊല്ലുമെന്നും, പെൺകുട്ടികൾ കൂട്ടബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും ഫെയ്‌സ്ബുക്കിലൂടെ ക്രൂരമായ പരസ്യപ്രഖ്യാപനം നടത്തിയ ആളാണ് ടി.ജി. മോഹൻദാസ്.’ സിപിഎം നേതാവ് പറഞ്ഞു.
ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ടി.ജി. മോഹൻദാസിനെതിര കേസ് രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരവകുപ്പ് തയ്യാറായതെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

