കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പമ്പാ നദിയില്‍ സ്നാനം ചെയ്യാന്‍ അനുവദിക്കില്ല ;
പകരം ത്രിവേണിയിൽ ഷവർ സംവിധാനം ഒരുക്കും

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്നാനത്തിനായി പമ്ബ ത്രിവേണിയില്‍ സൗകര്യമൊരുക്കും. 20 ഷവര്‍ സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പമ്ബാ നദിയില്‍ സ്നാനം ചെയ്യാന്‍ അനുവദിക്കില്ല.
തുലാമാസപൂജയ്ക്ക് ഒരുദിവസം 250 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. തീര്‍ഥാടകര്‍ക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്ബയിലെ സ്ഥലം തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ നിശ്ചയിച്ചു.
സ്‌നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോര്‍ഡിനാണ്.പൈപ്പ് കണക്ഷന്‍ വാട്ടര്‍ അതോറിറ്റി നല്‍കും. സാനിറ്റെസേഷന്‍ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം റവന്യു വകുപ്പ് നിര്‍വഹിക്കും.

