റഹീമിന്റെ മോചനം: കൈയയച്ച് സഹായിച്ച് മനുഷ്യസ്നേഹികള്‍; പണ സമാഹരണം ലക്ഷ്യത്തിനരികെ
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ വധശിക്ഷയില്‍നിന്ന് പണം നല്‍കി മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യ സ്നേഹികള്‍ തുടരുന്നു. പണ സമാഹരണം ഇതുവരെ 30 കോടി കവിഞ്ഞു. 34 കോടി രൂപയാണ് നല്‍കേണ്ടത്. ചൊവ്വാഴ്ചയാണ് ഇതിനുള്ള അവസാന തീയതി. ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. വധശിക്ഷയും അതിനുപകരം പാരിതോഷികവുമെന്നുള്ളത് സൗദി സർക്കാറുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയമായതിനാല്‍ ഔദ്യോഗികമായി ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സൗദി അധികൃതരില്‍നിന്ന് ലഭിച്ച വിവരം. നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് ഒരു കുടുംബമാണെന്നും ഇത് ഭരണകൂടത്തിന്റെ പരിധിയില്‍ വരില്ലെന്നുമാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തല്‍. എന്നാലും മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തുതരാൻ തയാറാണെന്നും റിയാദിലെ മലയാളികള്‍ക്ക് സൗദി അധികൃതർ ഉറപ്പുനല്‍കിയിട്ടുണ്ട്. കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തില്‍ 18 വർഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുല്‍ റഹീം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ റഹീമിന്‍റെ മാതാവ് പാത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബുധനാഴ്ച കത്തയച്ചിരുന്നു.