മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം:സ്റ്റേ ആവശ്യപ്പെടുന്ന ലീഗ് അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് ലീഗിന്റെ അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ലീഗ് കത്ത് നൽകിയിരുന്നു. മുസ്ലിം ലീഗിനു വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലെ രജിസ്ട്രാർ ലിസ്റ്റിങ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉൾപ്പെടുത്തിയത്. സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയിൽ ഹാജരാകുക. മറ്റ് വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കപിൽ സിബൽ കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് പുതിയ പുതിയ അപേക്ഷ ലീഗ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികളിൽ ഉടൻ വാദം വാദം കേൾക്കണമെന്നും ലീഗ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ലീഗിന്റെ പ്രധാന വാദം. 1955-ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009-ൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ 1995-ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയില്ലെന്ന് ലീഗ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ച് കൊണ്ടാണ് 2019-ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമം കോടതി റദ്ദാക്കിയാൽ ഇപ്പോൾ ക്ഷണിച്ച അപേക്ഷ പ്രകാരം പൗരത്വം ലഭിക്കുന്നവരിൽനിന്ന് അത് തിരിച്ച് എടുക്കേണ്ടി വരുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷയിൽ ജില്ലകളിലെ കളക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്

