കടലോരത്ത് കുടുങ്ങിയ കാറിന് രക്ഷകരായി കടലിന്റെ മക്കൾ

ബേക്കൽ: തൃക്കണ്ണാട് കടപ്പുറത്തേക്കിറക്കിയ കാറിന്റെ ചക്രങ്ങൾ മണ്ണിൽ താഴ്ന്നതോടെ മറുനാട്ടിൽനിന്നെത്തിയ വാഹനം മണിക്കൂറുകളോളം കടലോരത്ത് കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കാറിലെത്തിയ ആറുപേർ വാഹനം കടപ്പുറത്തേക്കിറക്കിയത്. പിന്നീട് കാർ മുന്നോട്ടും പിറകോട്ടും എടുക്കാൻ കഴിയാത്തവിധം ചക്രങ്ങൾ പൂഴിമണ്ണിൽ പുതഞ്ഞുപോയി. നാട്ടുകാർ സഹായിക്കാനെത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് 15-ഓളം മത്സ്യത്തൊഴിലാളികൾ മണിക്കൂറുകളോളം പണിപ്പെട്ട് വടമുപയോഗിച്ച് കാർ കെട്ടിവലിച്ച് റോഡിൽ കയറ്റി. അഞ്ചരയോടെ സഹായിച്ചവർക്കെല്ലാം നന്ദിപറഞ്ഞ് മറുനാട്ടുകാർ യാത്രയായി. സാധരണമായി തൃക്കണ്ണാട് കടപ്പുറത്തേക്ക് ആരും വാഹനങ്ങൾ ഇറക്കാറില്ല. ഇതറിയാതെയാണ് മഹാരാഷ്ട്രയിൽനിന്നെത്തിയവർ കാർ കടലോരത്തേക്ക് കൊണ്ടുപോയത്.

