നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം : പൈലിങ് തുടങ്ങി; പ്രതിസന്ധിയായി മണ്ണിന്റെ ദൗർലഭ്യത

നീലേശ്വരം: കാത്തിരിപ്പിനൊടുവിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ പുനരാരംഭിച്ചു. റെയിൽവേ അധീനതയിലുള്ള സ്ഥലത്ത് നാല് തൂണുകൾ സ്ഥാപിക്കാനുള്ള പൈലിങ് പ്രവർത്തികളാണ് കഴിഞ്ഞദിവസം ആരംഭിച്ചത്. മൂന്നുവർഷമായി റെയിൽവേയ്ക്ക് നൽകിയ അപേക്ഷ അടുത്തിടെയാണ് അംഗീകരിച്ചത്. ഈ അനുമതി ലഭിക്കാൻ വൈകിയതായിരുന്നു പണി ഇഴഞ്ഞുനീങ്ങാൻ കാരണമായിരുന്നത്.
തടസ്സങ്ങൾ മറികടന്നപ്പോഴാണ് മണ്ണ് ലഭിക്കാത്ത പ്രതിസന്ധി വന്നതെന്ന് സൈറ്റ് എൻജിനീയർ പറഞ്ഞു. മണ്ണ് ലഭ്യമാക്കാൻ കളക്ടറെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സമീപിക്കാനൊരുങ്ങുകയാണ് കരാറുകർ.
നിലവിൽ ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള സ്ഥലത്ത് നാല് തൂണുകൾ നിർമിച്ചുകഴിഞ്ഞു. ഒരു തൂണിന് ആറ്ു പൈലിങ് വീതം 24 പൈലിങ്ങാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ഇതിനായി റെയിൽവേയുടെ ബ്രിഡ്ജ് എൻജിനീയറടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. രണ്ടുമാസത്തിനകം ഈ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതുകഴിഞ്ഞാൽ, തൂണിന്റെയും പിയർകാപ്പിന്റെയും പണി നടക്കും. 2021 മാർച്ചോടെ പാലംപണി പൂർത്തിയാക്കാനാണ് ശ്രമം. എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല.വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാനിരുന്ന (ഇ.പി.സി. മാതൃക) പണി 650 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കലും വിവിധങ്ങളായ തടസ്സങ്ങൾകൊണ്ട് നീണ്ടുപോവുകയായിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായി നിർമിക്കുന്ന പാലം ഭാവിയിൽ ആറുവരിയായി വികസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ്. 64.44 കോടി രൂപ ചെലവിടുന്ന പാലം തുറന്നുകൊടുത്താൽ ജില്ലയിൽ ദേശീയപാതയിലെ ജനങ്ങളുടെ യാത്രാതടസ്സത്തിന് വലിയ ആശ്വാസമാകും

