ട്രാൻസ് ജെൻഡർ വിഷയത്തിൽ ട്രംപിനെ അനുകൂലിച്ചും അദ്ദേഹത്തിൽ നന്മകളുണ്ടെന്നും മതപ്രഭാഷകൻ സിംസാറുല്‍ ഹഖ് ഹുദവി, സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം

കോഴിക്കോട്: ട്രാൻസ് ജെൻഡർ വിഷയത്തിലടക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ പിന്തുണച്ച് മതപ്രഭാഷകന് സിംസാറുല്‍ ഹഖ് ഹുദവി.
ട്രാൻസ് ജെൻഡർ വിഷയത്തില്‍ അടക്കം ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള മതപ്രഭാഷകന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലോകത്തില്‍ ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും ട്രാന്സ്ജെന്ഡറുകള് എന്നൊന്ന് ഇല്ല എന്നുമുള്ള ട്രംപിന്റെ നിലപാടിനെയാണ് ഹുദവി പ്രസംഗത്തിനിടെ പുകഴ്ത്തിയത്.
ട്രംപ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൂട്ടുക എന്നതിനെ കുറിച്ച് ധാരണയില്ലെന്നും എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഷയത്തില്‍ ട്രംപിന്റെ തീരുമാനം അംഗീകരിച്ചേ മതിയാകൂ എന്നുമാണ് മതപ്രഭാഷകന്റെ അഭിപ്രായം. ട്രംപില്‍ ചില നന്മകളുണ്ടെന്നും അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും സിംസാറുല്‍ ഹഖ് ഹുദവി പറയുന്നത്. മദ്യപാനവും പുകവലിയും സംബന്ധിച്ച ട്രംപിന്റെ നിലപാടുകളും പ്രസംഗ മധ്യേ സിംസാറുല്‍ ഹഖ് ഹുദവി പിന്തുണയ്ക്കുന്നുണ്ട്. രൂക്ഷമായ വിമർശനമാണ് പ്രഭാഷണത്തിനെ പരാമർശങ്ങള്‍ക്കെതിരെ ഉയരുന്നത്. പാലസ്തീൻ വിഷയത്തിലെ ട്രംപിന്റെ നിലപാട് അടക്കം ഉയർത്തിയാണ് സമൂഹമാധ്യമങ്ങളില്‍ മതപ്രഭാഷകനെതിരെ വിമർശനം ഉയരുന്നത്.
നേരത്തെ ഓണം, ക്രിസ്തുമസ് പോലെ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലിംകള് പങ്കെടുക്കരുതെന്നുമുള്ള സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ആണും പെണ്ണും എന്ന ജെൻഡർ മാത്രമേ ഇനി യുഎസില്‍ ഉണ്ടാകൂ, സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൈന്യം, സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ട്രാൻസ്ജെൻഡറുകളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു.

