വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സാമൂഹ്യ മാറ്റങ്ങൾ പഠന വിധേയമാക്കണം. :എസ് എസ് എഫ്

കാസർകോട് : വിദേശ രാജ്യങ്ങളിലെ ഉന്നത കലാലയങ്ങളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനം നടത്തുന്നത് വലിയ സാധ്യതയായി കാണുമ്പോഴും കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്നതിൽ ഈ കുടിയേറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ സാമൂഹ്യ മാറ്റങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് എസ്.എസ്.എഫ് പ്രൊഫ്സമ്മിറ്റ് ആവശ്യപ്പെട്ടു. പഠനാവശ്യങ്ങൾക്ക് വിദേശത്തേക്ക് യാത്രചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. വിദേശ പഠനത്തിനായി കേരളത്തിലെ ബാങ്കുകളിൽ നിന്നും ഭീമമായ തുക വായ്പയെടുത്താണ് ഇത്തരം വിദ്യാർത്ഥി കുടിയേറ്റം നടക്കുന്നത്. പഠന ശേഷം അവിടെത്തന്നെ തൊഴിലും സ്ഥിരതാമസത്തിനുള്ള സംവിധാനവും അന്വേഷിക്കുന്നവരും കുറവല്ല. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തതയും ഉന്നത പഠനം നേടിയവർക്ക് മതിയായ തൊഴിലവസരങ്ങൾ ഇല്ലാത്തതും ഇത്തരം കുടിയേറ്റങ്ങൾക്ക് കാരണമാകുന്നുവെന്നും പ്രൊഫ്സമ്മിറ്റ് അഭിപ്രായപ്പെട്ടു.
പ്രൊഫ്സമ്മിറ്റ് സമസ്ത വൈസ് പ്രസിഡൻറ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ അദ്ധ്യക്ഷതവഹിച്ചു.ഉദുമ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി പങ്കെടുത്തു. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ഹസനുൽ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, സുലൈമാൻ കരിവള്ളൂർ, മൂസ സഖാഫി കളത്തൂർ, ബശീർ പുളിക്കൂർ എന്നിവർ സംബന്ധിച്ചു.
മൂന്ന് ദിനങ്ങളിലായി കാസർകോട് മുഹിമ്മാത്ത് കാമ്പസിൽ മതം, സാമൂഹികം, സാമ്പത്തികം, സാങ്കേതികം തുടങ്ങി വൈധ്യമാർന്ന സെഷനുകളിലായി നടന്നുകൊണ്ടിരിക്കുന്ന പ്രൊഫ്സമ്മിറ്റ് ഇന്ന് അവസാനിക്കും. സമാപന സംഗമത്തിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാംപുനിയാനി മുഖ്യാതിഥിയായി സംബന്ധിക്കും.

