ഐപിഎൽ; സംപ്രേക്ഷണത്തിന് 43,000 കോടി, ഒറ്റക്കളിക്ക് 100 കോടി; സർവകാല റെക്കോർഡ്: റിപ്പോർട്ട്

ന്യൂഡൽഹി∙ ഐപിഎല്ലിന്റെ 2023 മുതൽ 2027 വരെയുള്ള കാലഘട്ടത്തിലെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലം പുരോഗമിക്കെ, മത്സരങ്ങളുടെ ടെലിവിഷൻ– ഡിജിറ്റൽ സംപ്രേക്ഷണാവകാശം അടങ്ങുന്ന എ, ബി പാക്കേജുകൾ 43,000 കോടി രൂപയിൽ അധികംവരുന്ന തുകയ്ക്കു വിറ്റുപോയതായി റിപ്പോർട്ടുകൾ. ലഭ്യമായ വിവരങ്ങൾ ശരിയെങ്കിൽ ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിൽ നിന്നു മാത്രം ബിസിസിഐക്ക് 100 കോടി രൂപയിലധികം ലഭിക്കും.
ഇതിനു പുറമേ, മത്സര സംപ്രേക്ഷണത്തിനുള്ള പാക്കേജ് എ, പാക്കേജ് ബി എന്നിവ സ്വന്തമാക്കിയത് 2 കമ്പനികളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്ന സാഹചര്യത്തിൽ ലേലത്തിന്റെ ക്ലൈമാക്സിൽ എന്താണു സംഭവിക്കുക എന്നതിലും ആശങ്കയേറി. വൃത്തങ്ങളിൽനിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പാക്കേജ് എ സ്വന്തമാക്കിയ മാധ്യമ സ്ഥാപനം പാക്കേജ് ബി സ്വന്തമാക്കിയ സ്ഥാപനത്തെ വെല്ലുവിളിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ടെലിവിഷൻ– ഡിജിറ്റൽ സംപ്രേക്ഷണാവകാശം ഒന്നിച്ചു സ്വന്തമാക്കുന്നതിനായാണിത്.
16,347.50 കോടി രൂപ മുതൽ മുടക്കി, സോണി പിക്ചേഴ്സിനെ പിന്തള്ളിയാണ് 2017–22 കാലഘട്ടത്തിലെ ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള കരാര്‍ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവിൽ ബിസിസിഐക്കു ലഭിച്ചിരുന്നത്

