അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.സംസ്ഥാനത്ത് ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങൾ ജനങ്ങളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സർക്കാരിന്റെ നടപടി. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ 1972 ലെ കേന്ദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന കരട് ബില്ലിലാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. എന്നാൽ കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ടുവരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. ഈ സാഹചര്യത്തിൽ കേരള നിയമസഭ ബില്ല് പാസാക്കി, ഗവർണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് അയയ്ക്കുകയും രാഷ്ട്രപതി ബിൽ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുന്നത് വരെ നടപടി ക്രമം നീളും. ഇതിനു പുറമെ സ്വകാര്യ ഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചു.