KSDLIVENEWS

Real news for everyone

കയ്യിലുണ്ടായിരുന്നത് കറിക്കത്തി, 47 ലക്ഷത്തിൽ മോഷ്ടിച്ചത് 15ലക്ഷം, മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചു

SHARE THIS ON

തൃശ്ശൂര്‍: പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ മോഷ്ടാവിനേക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. ഹിന്ദി ഭാഷയിലായിരുന്നു അയാള്‍ സംസാരിച്ചതെന്നും, ക്യാഷ് കൗണ്ടറില്‍ 47 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവെങ്കിലും ഇതില്‍നിന്നും അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തതെന്നുമാണ് പോലീസ് അറിയിച്ചത്.

നല്ല പരിചയമുള്ള സ്ഥലത്ത് പരിചയമുള്ള ഒരാള്‍ വരുന്ന ലാഘവത്തോടെയാണ് അയാള്‍ എത്തിയത്. സ്‌കൂട്ടര്‍ പുറത്തുവെച്ച ശേഷം വാതില്‍ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. മോഷണശേഷം ഏത് ഭാഗത്തേക്കാണ് സ്‌കൂട്ടറുമായി പോയതെന്നതിനുമുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസ് സംബന്ധിച്ച് രാജ്യത്തുടനീളം അറിയിപ്പ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നൂറുശതമാനവും പ്രതിയെ പിടിച്ചിരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കി.

രണ്ടുമണി മുതല്‍ 2.30 വരെയാണ് ബാങ്കിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനായി പിരിയുന്നത്. ഇത് വളരെ കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ്. അതുകൊണ്ടാണ് അയാള്‍ 2.12-ന് തന്നെ ബാങ്കില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം. സാധാരണ കറിക്കത്തിയാണ് മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്നത്. ബാങ്കിന്റെ ഡോറിന് സമീപമുണ്ടായിരുന്ന പ്യൂണിനെ ഈ കത്തി കാണിച്ച് ഭയപ്പെടുത്തിയശേഷം ആയാളെ ശുചിമുറിയിലിട്ട് പൂട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ബാങ്കില്‍ എത്തിയ മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചത്. അതുകൊണ്ടുമാത്രം അയാള്‍ ഹിന്ദിക്കാരനാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ല. എങ്കിലും ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ടുതന്നെ റെയില്‍വേ സ്‌റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കുകയും പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളായ വാളയാറില്‍ ഉള്‍പ്പെടെ പരിശോധന നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. മോഷണവുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!