എയർ ഇന്ത്യ വിമാനാപകടം; വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധനയ്ക്ക് ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡിറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് വിമാനമടക്കം എല്ലാ കമ്പനികളും ജൂലൈ 21 നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം.
വിമാനാപകടത്തിനെ സംബന്ധിച്ച പതിനഞ്ച് പേജുള്ള പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. വിമാനം പുറപ്പെട്ടതിനു പിന്നാലെ ഒരു സെക്കന്റിനുള്ളിൽ എഞ്ചിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇന്ധന സ്വിച്ചിൽ തകരാർ ഉണ്ടാകുന്നത് വിമാനത്തിന്റെ എൻജിൻ നിലച്ചുപോകാനും വലിയ അപകടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത്തരം ഘടകങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്.
പരിശോധിക്കേണ്ട മോഡലുകളിൽ ബോയിംഗിന്റെ 737, 747, 757, 767, 777, 787 എന്നിവയും പഴയ മോഡലുകളായ 717, 727 എന്നിവയും,ഉൾപ്പെടുന്നു. കൂടാതെ മക്ഡൊണൽ ഡഗ്ലസ് വിമാനങ്ങളായ MD-11, MD-90 സീരീസുകളും പട്ടികയിലുണ്ട്. ഇന്ത്യയിലെ നിരവധി വിമാന കമ്പനികളുടെ വിമാനങ്ങൾ ഈ വിഭാഗത്തിൽപ്പെട്ടവയാണ്.സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായാണ് DGCAയുടെ ഈ ഉത്തരവെന്ന് അറിയിച്ചിട്ടുണ്ട്. നിർദേശം ലഭിച്ച സാഹചര്യത്തിൽ കമ്പനികൾ സ്വിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ബോയിംഗ് വിമാനങ്ങളുടെ നിരവധി മോഡലുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട പ്രശ്നസാദ്ധ്യതയെ കുറിച്ച് മുമ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. FAA ഡിസംബർ 2018-ൽ പുറത്തിറക്കിയ സുരക്ഷാ ബുള്ളറ്റിനിൽ, ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനം യാത്രയ്ക്കിടയിൽ പ്രവർത്തനം നിർത്തിയേക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കയും ഉയർത്തിയിരുന്നു.

