അഞ്ചാം ആഷസ്: ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 303 ന് പുറത്ത്, ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം

ഹൊബാർട്ട്: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ആഷസ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 303 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് ഇന്നിങ്സിന്റെ നെടുംതൂണായത്. താരം 101 റൺസെടുത്തു.
74 റൺസെടുത്ത കാമറൂൺ ഗ്രീനും 44 റൺസ് നേടിയ മാർനസ് ലബൂഷെയ്നും മികച്ച പ്രകടനം പുറത്തെടുത്തു. ആറുവിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനുവേണ്ടി അലെക്സ് ക്യാരിയും നഥാൻ ലിയോണും പിടിച്ചുനിന്നു.
ക്യാരി 24 റൺസെടുത്തപ്പോൾ അപ്രതീക്ഷിതമായി മികച്ച പ്രകടനം പുറത്തെടുത്ത ലിയോൺ 31 റൺസെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി മാർക്ക് വുഡും സ്റ്റ്യുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോൾ ഒലി റോബിൻസണും ക്രിസ് വോക്സും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് തകർച്ച നേരിടുകയാണ്. 81 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ നാല് ബാറ്റർമാർ പുറത്തായി. റോറി ബേൺസ് (0), സാക്ക് ക്രോളി (18), ഡേവിഡ് മലാൻ (25), ജോ റൂട്ട് (34) എന്നിവരാണ് പുറത്തായത്. പാറ്റ് കമ്മിൻസ് മൂന്നുവിക്കറ്റെടുത്തു. റോറി ബേൺസ് റൺ ഔട്ടായിരുന്നു

