ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാത്തവർക്കുള്ള പൈസ അറേഞ്ച് ചെയ്യാനാണ് ജയിലിൽ നിന്നത്: ബോബി

ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്നും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതി അലക്ഷ്യമല്ലെന്നും ജാമ്യം സംബന്ധിച്ച കടലാസ് ബുധനാഴ്ചയാണ് ലഭിച്ചത് എന്നും ബോബി ചെമ്മണൂർ. നടി ഹണിറോസിന്റെ പരാതിയില്‍ റിമാന്‍ഡിലായിരുന്ന ബോബി, ജാമ്യംകിട്ടി കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
‘ഭക്ഷണം കഴിച്ച് റസ്റ്റോറന്റുകളിൽ ബില്ല് കൊടുക്കാത്തതിനാൽ പിടിച്ചത് ഉൾപ്പെടെ ചെറിയ ചെറിയ കേസുകളിൽപ്പെട്ടവരുണ്ട് ഇവിടെ. ഇത്തരം 26-ഓളം കേസുകളുണ്ട്. ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും അയ്യായിരമോ പതിനായിരമോ ഇല്ലാത്തതിനാൽ വിഷമിക്കുന്നവരാണിവർ. ഇവരെല്ലാം എന്റെയടുത്ത് വന്നപ്പോൾ അതെല്ലാം നമുക്ക് പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞു. അതിനുള്ള സമയത്തിനായി ഒരുദിവസം കൂടി ജയിലിനുള്ളിൽ നിന്നതാണ്. ജാമ്യം ലഭിച്ച കുറച്ചുപേർക്കുള്ള പൈസ അറേഞ്ച് ചെയ്യാൻ കുറച്ച് വൈകിയേന്നേയുള്ളൂ’, ബോബി പറഞ്ഞു.
ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂര്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം ജാമ്യം കിട്ടിയിട്ടും ബോബി ചെമ്മണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ജാമ്യഉത്തരവ് ജയിലില്‍ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നുമായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.

