KSDLIVENEWS

Real news for everyone

വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ അവകാശം കവരില്ല: മുഖ്യമന്ത്രി

SHARE THIS ON

കോഴിക്കോട്: വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇവിടെ വലിയതോതില്‍ ഉണ്ടായി. എന്നാല്‍, സര്‍ക്കാര്‍ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നതും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ആവര്‍ത്തിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.

‘ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് സയന്റിഫിക് ടെമ്പര്‍ ഉയര്‍ത്താനുള്ള കാര്യക്ഷമമായ ഉപാധി’

ശാസ്ത്രഗവേഷണത്തിനും ശാസ്ത്രപഠനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് മറ്റൊരു ചടങ്ങില്‍ പറഞ്ഞു.

ശാസ്ത്രമുന്നേറ്റത്തിനായുള്ള കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയിട്ടും ഇന്നും സമൂഹത്തിന്റെ സയന്റിഫിക് ടെമ്പര്‍ അത്രകണ്ട് വികസിക്കുന്നതായി കാണുന്നില്ല. നരബലിയും മറ്റും സമൂഹത്തിലുണ്ടാകുന്നു. അവയ്ക്ക് കാരണമാകുന്ന അന്ധവിശ്വാസങ്ങള്‍ പെരുകുകയാണ്. ഇത് സമൂഹത്തിന്റെ ഒരുവശമാണെന്ന് നാം കാണണം. ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് സയന്റിഫിക് ടെമ്പര്‍ ഉയര്‍ത്താനുള്ള കാര്യക്ഷമമായ ഉപാധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രം, ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി മാത്രമാണുള്ളതെന്ന ധാരണയാണ് ആദ്യം പൊളിച്ചെഴുതേണ്ടത്. ജനകീയകലകള്‍ പോലെ സകലജനങ്ങള്‍ക്കും പ്രാപ്യമാരുന്ന വിധത്തില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം നമുക്ക് ഏറ്റെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!