തിരുവനന്തപുരം മെഡി. കോളജിലെ ശരീര ഭാഗങ്ങൾ മോഷണം പോയ സംഭവം: വീഴ്ച വരുത്തിയ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളുടെ ശരീര ഭാഗങ്ങൾ മോഷണം പോയി. പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.
സംഭവത്തിൽ ആക്രി കച്ചവടക്കാരനെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാർ ചേർന്നാണ് പാത്തോളജി ലാബിലേക്ക് ആംബുലൻസിൽ ശരീര ഭാഗങ്ങൾ കൊണ്ടുപോയത്. തുടർന്ന് ലാബിന് സമീപത്തെ കോണിപ്പടിയിൽ ഇറക്കിവെച്ചു. ഇവർ ലാബിൽ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്.
ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാൾ മൊഴി നൽകി.
ശരീരഭാഗങ്ങൾ കാണാനില്ലെന്ന് ആശുപത്രി അറ്റൻഡർ അജയകുമാറാണ് പരാതി നൽകിയത്. സംഭവശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാർ മർദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.
ഇങ്ങനെ ഒരു സംഭവം ആദ്യമായാണെന്ന് പാത്തോളജി ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ഡോ. എൻ. ലൈല രാജി പറഞ്ഞു. ലാബിലേക്ക് സ്പെസിമെൻ ലഭിച്ചിട്ടില്ല. സ്പെസിമനു കേടുപാടുകൾ സംഭവിച്ചിട്ടില്ല. നിലവിൽ രോഗികൾ ആശങ്കപ്പെടേണ്ടെന്നും അവർ പറഞ്ഞു.
സംഭവത്തിൽ വീഴ്ച വരുത്തിയ ജീവനക്കാരനെ സസ്പെൻഷൻഡ് ചെയ്തിട്ടുണ്ട്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ അറ്റൻഡർ അജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.