വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവം: അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരാള്‍ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. മരണത്തില്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ല.
ഇന്നലെ വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്ബോഴായിരുന്നു അപകടം. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
അറിയപ്പെടുന്ന ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ നേരത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

