ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ; നിയമഭേദഗതിക്ക് സർക്കാർ

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്കു നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നു നിർദേശം. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്ടിൽ നിയമവകുപ്പും ആഭ്യന്തരവകുപ്പും നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി കരട് ബിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ അഭിപ്രായത്തിനായി സമർപ്പിച്ചു. നിയമ, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തിയശേഷമാണു കരട് ബിൽ തയാറാക്കിയത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കരട് ബിൽ പരിഗണിച്ചേക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാ ദാസിനെ അക്രമി കുത്തികൊലപ്പെടുത്തിയ സാഹചര്യത്തിലാണു നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ശിക്ഷാ കാലാവധി കൂട്ടാനും വിചാരണ വേഗത്തിലാക്കാനും തീരുമാനിച്ചതായി നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. നിലവിലെ നിയമത്തിലെ സെക്‌ഷൻ 4 അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവർത്തകർക്കു നേരെയോ ആക്രമണം നടത്തിയാൽ മൂന്നു വർഷംവരെ തടവും 50,000 രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഏഴു വർഷംവരെ തടവും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും ഈടാക്കാനാണു നീക്കം. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ പത്തുവർഷം വരെ ശിക്ഷയും ഒരു ലക്ഷംരൂപയിൽ കുറയാത്ത പിഴയും വേണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം.
പരാതികൾ ലഭിച്ചാൽ ഒരു മണിക്കൂറിനകം എഫ്ഐആർ റജിസ്റ്റർ ചെയ്യണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.

