റഷ്യൻ ആക്റ്റിവിസ്റ്റും വ്‌ളാദ്മിർ പുടിൻ്റെ വിമർശകനുമായ അലക്‌സി നവൽനി മരിച്ചതായി റിപ്പോർട്ട്

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ്റെ വിമർശകൻ അലക്‌സി നവൽനി മരിച്ചതായി റിപ്പോർട്ട്. ആർട്ടിക് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവൽനി അവശനായെന്നും ബോധം വീണെന്നും ജയിൽ അധികൃതർ നഷ്ടപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവൽനിയുടെ മരണവാർത്തയുമെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ പുടിൻ്റെ ഏറ്റവും ശക്തമായ റഷ്യൻ വിമർശനമെന്ന് ആഗോളതലത്തിൽ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവൽനി. വിവിധ കേസുകളിലായി 19 വർഷം നവൽനിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
2021 മുതൽ ആർട്ടിക് ജയിലിൽ തടവിലായിരുന്നു. തീവ്രവാദ സംഘടനകൾക്ക് പണം നൽകിയെന്ന കേസിൽ നവൽനി നിലവിൽ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നു. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവൽനിയെ പാർപ്പിച്ചിരുന്നത്. പിന്നീട് 2021ൽ നവൽനിയെ ആർട്ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവൽനിയുടെ ബന്ധുക്കൾ നിയമപോരാട്ടം നടത്തിയിരുന്നു.
2020ൽ നവൽനിക്കേറ്റ വിഷബാധയിൽ റഷ്യൻ ഭരണകൂടത്തിന് ആഗോളതലത്തിൽ വിമർശനമുയർന്നിരുന്നു. 2020ലെ വിഷബാധയിൽ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവൽനി തട്ടിപ്പുകേസുകളിലും തീവ്രവാദ കേസുകളിലും ജയിലിലാകുകയായിരുന്നു. വിഷബാധയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട നവൽനിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെൻ്റി ചിത്രം വലിയ ചർച്ചയായിരുന്നു. നവൽനി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഫിലിംഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടതാണ് നവൽനിയുടെ ജീവിതം കൂടുതൽ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

