ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം: കാസർകോട് നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനെ അക്രമിച്ച്, ചില്ല് എറിഞ്ഞു തകര്‍ത്തു; കാല്‍നട യാത്രക്കാരിക്കും പരിക്ക്

കാസർകോട്: ഭക്ഷണം നൽകാൻ വൈകിയെന്നും ഭക്ഷണം കുറവാണെന്നും ആരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിൻ്റെ ചില്ല് എറിഞ്ഞു തകർക്കുകയും ചെയ്‌തുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. നായന്മാർമൂല പടിഞ്ഞാറെ മൂലയിലെ പി ഉമ്മറി(42)ന്റെ പരാതിയിൽ മുഹമ്മദലി, അബ്ദുൽ ഫിറോസ്, നൗഷാദ് എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് കെ പി ആർ റാവു റോഡിലെ ‘മലബാർ ഫിഷ് പോയിൻ്റ്’ എന്ന ഹോട്ടലിലാണ് സംഭവം.
ഭക്ഷണം നൽകാൻ വൈകി യെന്നാരോപിച്ച് ജീവനക്കാരനായ ഉമ്മറിനെ തടഞ്ഞുനിർത്തി വെള്ളം നിറച്ച സ്റ്റീൽ ജഗ്ഗ് കൊണ്ട് മുഖത്തടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മറ്റു രണ്ടു പേർ മുഖത്തും പുറത്തും അടിക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. ഇതിനിടയിൽ അക്രമികളിൽ ഒരാൾ ഹോട്ടലിന്റെ മുൻ വശത്തുള്ള ഗ്ലാസിലേക്ക് എറിഞ്ഞുവെന്നും ഗ്ലാസ് പൊട്ടി അതുവഴി നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റതായും കൂട്ടിച്ചേർത്തു.

