കാത്തിരിപ്പിന് അറുതിയാകുന്നു: പള്ളിക്കര മേൽപ്പാലം പണി അവസാനഘട്ടത്തിലേക്ക്

നീലേശ്വരം : ദേശീയപാത പള്ളിക്കരയിലെ ഗതാഗതക്കുരുക്കഴിയാൻ ഇനി അധികം കാക്കേണ്ടിവരില്ല. പള്ളിക്കര റെയിൽവേ മേൽപ്പാലം നിർമാണം അവസാനഘട്ടത്തിലേക്കെത്തി. പാലത്തിന്റെ 95-ശതമാനം പ്രവൃത്തികളും പൂർത്തിയായി. റെയിൽപ്പാളത്തിന് മുകളിൽ സ്ഥാപിച്ച ഗർഡറുകളിൽ വെൽഡിങ് പുരോഗമിക്കുകയാണ്. രണ്ട് ഘട്ടമായാണ് വെൽഡിങ് നടക്കുന്നത്. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ വെൽഡിങ് ആണിപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ അടുത്തയാഴ്ച കോൺക്രീറ്റ് ചെയ്യാനുമാകും. അധികം വൈകാതെ ടാറിങ്ങും നടക്കും. അതോടെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കണ്ണൂർഭാഗത്തുനിന്നുള്ള വാഹനങ്ങൾക്കായി പാലം തുറന്നുകൊടുത്തേക്കും. പാളത്തിലൂടെ തീവണ്ടി കടന്നുപോകുമ്പോൾ റെയിൽപ്പാളത്തിന് കുറുകെയുള്ള ഗർഡറുകളിൽ വെൽഡിങ് പ്രവൃത്തികൾ നിർത്തിവെയ്ക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയുള്ള സമയത്ത് കുറഞ്ഞത് 29-തവണയെങ്കിലും തീവണ്ടി കടന്നുപോകാൻ റെയിൽവേ ഗേറ്റ് അടയ്ക്കും. ഈ സമയമത്രയും പണി നിർത്തിവയ്ക്കേണ്ടിവരും. ചൂട് വർധിച്ചതോടെ പകൽ തൊഴിലാളികൾക്ക് പണിയെടുക്കാനുള്ള പ്രായാസം വേറെയും. അതൊഴിച്ചാൽ നിർമാണത്തിന് മറ്റ് തടസ്സങ്ങളില്ല

